Pages

Tuesday, January 10, 2017

സീതാലക്ഷ്മി


കോടതിമുറിയിൽ വാദം കൊഴുക്കുകയായിരുന്നു.പ്രതിക്കൂട്ടിൽ നിൽക്കുന്ന അവളെ ജഡ്ജി മോഹനവർമ്മ ആശ്ചര്യത്തോടെ നോക്കി.  എവിടെയോ കണ്ടുമറന്നപോലെ . ചിതലരിച്ച ഓർമപുസ്തകത്തിന്റെ താളുകൾ പതിയെ മറിച്ചുനോക്കിയപ്പോൾ അവളുടെ മുഖം മനസ്സിലേക്ക് വന്നു. 'അതെ ഇതവൾ തന്നെ, സീതാലക്ഷ്മി.' പുറത്തിറങ്ങിയാൽ വെട്ടാൻ വാളോങ്ങിനിന്നവരുടെ ഇടയിലൂടെ കാമുകന്റെ കൈ പിടിച്ച്  സധൈര്യം നടന്നുവന്ന പെൺകുട്ടി.അന്ന് അവളുടെ ഇഷ്ടപ്രകാരം കാമുകന്റെ കൂടെ ജീവിക്കാൻ അനുവദിച്ചുകൊണ്ട് വിധിന്യായത്തിൽ  ഒപ്പുവെച്ചത് താൻ തന്നെ ആയിരുന്നു. കാലത്തിന്റെ തമാശ, ഇപ്പോൾ വീണ്ടും, ഏതാണ്ട് പത്തുവർഷങ്ങൾക്കിപ്പുറം അതേ നിയോഗം.അതും
 ഇത്തരമൊരു കേസിൽ.വിശ്വാസം വരാതെ അയാൾ അവളെതന്നെ നോക്കി.

തലകുനിച്ചു നിൽക്കുമ്പോഴും അവളുടെ മുഖത്ത് നിർവികാരത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രെഡിയുടെ കൈപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് നടന്നുപോയത് ഇതേ കോടതിമുറിയിൽനിന്നായിരുന്നു. അന്ന് തന്റെ തീരുമാനത്തിന്മേൽ ഒപ്പുവെച്ചു  ഒന്നിച്ചു ജീവിക്കാൻ വിട്ടയാൾ തന്നെ ഇന്നും... അയാൾക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമോ? അറിയില്ല. അന്ന് അച്ഛനും അമ്മയും ഒരുപാട് ശപിച്ചിട്ടുണ്ടാവും,ഒരുപക്ഷെ അതാവാം ഇപ്പോൾ...

"നാല് വർഷം മുൻപ് പ്രണയവിവാഹം ചെയ്ത ഫ്രെഡറിക് സാമുവേൽ എന്ന യുവാവിനെ തലക്കടിച്ചും, വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്നേഹനിധിയായ സ്വന്തം ഭർത്താവിനെ... "
പ്രോസിക്യൂട്ടർ ശക്തമായിവാദം തുടരുന്നു.തുടരട്ടെ...അതെ നിർവികാരതയോടെ അവൾ ഭൂതകാലത്തേക്കു പോയി. അവിടെ മനപ്പൂർവം കുഴിച്ചുമൂടിയ ഓർമ്മകൾ ഓരോന്നായി ശവക്കുഴി തോണ്ടി പുറത്തുവന്ന് പല്ലിളിച്ചുകാണിക്കുന്നു.
'സ്നേഹനിധിയായ ഭർത്താവ്.' അറിയാതെ അവളുടെ ചുണ്ടുകൾ പുച്ഛം നിറഞ്ഞൊരു ചിരിക്കു വഴികൊടുത്തു.

"തനിക്കൊപ്പം ഇറങ്ങിവന്ന പെൺകുട്ടിയെ ബുദ്ധിമുട്ടുകൾ ഒന്നുമറിയിക്കാതെ സംരക്ഷിച്ച ഫ്രെഡറിക് ഭാര്യയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ സന്നദ്ധനായിരുന്നു. പക്ഷെ..."
അവളുടെ ചുണ്ടിലെ പുച്ഛം നിറഞ്ഞ ചിരി വീണ്ടും വലുതായി.ശരിയാണ് ഫ്രെഡി തനിക്കെല്ലാം തന്നു, ചോദിക്കാതെ തന്നെ.
കൂടെ ഒരുപാട്  ഭർത്താക്കന്മാരേയും...
രാത്രിക്കും പകലിനും കണക്കുവെച്ച്...
മണിക്കൂറുകൾ അളന്നുമുറിച്ച്‌...
എതിർത്തപ്പോൾ നീറുന്ന മുറിവുകൾ, മനസ്സിനും ശരീരത്തിനും...    

"ഒരു തെരുവ് വേശ്യയുടെ വിലപോലും..."
പ്രോസിക്യൂട്ടറുടെ നാവിൽ നിന്ന് വീണ ആ വാക്കുകേട്ട് അവൾ മെല്ലെ മുഖമുയർത്തി അയാളെ നോക്കി, ഭാവഭേദമില്ലാതെ. 'വേശ്യയെന്ന്, അയാൾ വിളിക്കട്ടെ. പണത്തിനുവേണ്ടി ശരീരം വിൽക്കുന്നവളാണ് വേശ്യ, അതേ പണത്തിന്റെ ബലത്തിൽ തനിക്കൊപ്പം അന്തിയുറങ്ങിയവരുടെ കൂട്ടത്തിൽ അയാളുമുണ്ടായിരുന്നില്ലേ. അപ്പോൾ അയാൾക്ക്‌ വിളിക്കാം വേശ്യയെന്ന്.പക്ഷെ അയാളോടും കരഞ്ഞപേക്ഷിച്ചതാണ് രക്ഷിക്കാൻ... '
അവളുടെ നോട്ടം നേരിടാതെ അയാൾ തിരിഞ്ഞു നിന്ന് വാദിക്കുന്നു.വാദിക്കാൻ ഒന്നുമില്ലാതെ നിരാശനായി തന്റെ വക്കീലിരിക്കുന്നത് അവൾക്കു കാണാമായിരുന്നു. കോടതി അനുവദിച്ച വക്കീൽ.
'പാവം'.
     അവൾക്കയാളോട് സഹതാപം തോന്നി. തനിക്കുവേണ്ടി എന്ത് വാദിക്കാൻ, വാദിച്ചാലും താൻ രക്ഷപ്പെടുമോ? ചെയ്തുകൂട്ടിയ പാപങ്ങളുടെ തടവറയിലാണ്
താൻ, ഓരോ തവണയും കണ്ണുനീരിന്റെ വേലിയേറ്റങ്ങൾ കൊണ്ട് തടവറതകർത്തുപുറത്തുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിടത്ത് നിന്നെടുത്ത
 തീരുമാനമാണിത്. അതുകൊണ്ടാണ് താനൊരു മനോരോഗിയാണെന്നുള്ള വാദം നിഷേധിച്ചത്‌. നല്ല സ്വബോധത്തോടെ തന്നെ ഞാനതു ചെയ്തു എന്ന് എല്ലാവരും
അറിയണം.

"മനപ്പൂർവ്വമുള്ള നരഹത്യ, തന്റെ വഴിവിട്ട സഞ്ചാരത്തന് തടസ്സമായ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും..."

ഒരുനിമിഷം അവളുടെ കണ്ണ് നിറഞ്ഞുപോയി, എത്രഅടക്കിപിടിച്ചിട്ടും. അതും മനപ്പൂർവ്വമായൊരുന്നോ?, ഭ്രാന്തമായ ഒരാവേശമായിരുന്നു. അയാളുടെ കൈയ്യിൽ തന്റെ മോള്, വേണ്ട പെണ്ണായിപ്പിറന്നതിന്റെ  പേരിൽ ഇനിഅവളും കണ്ണീരുകുടിക്കാൻ പാടില്ല, കൈയിൽ കിട്ടിയതെന്തെന്നുപോലുമറിയില്ലായിരുന്നു, ഉടുമുണ്ടുവാരിചുറ്റി എണീക്കുകയായിരുന്ന അയാളുടെ തലയിൽ തന്നെ ഒറ്റയടി. പലതവണ വെട്ടി, മാംസതുണ്ടുകൾ അടർന്നു വീണിട്ടും നിർത്തിയില്ല , താനൊഴുക്കിയ കണ്ണീരിനുപകരം അയാളുടെ രക്തം തറയിലേക്ക് ഒഴുകിയിറങ്ങുന്നത് നോക്കി  ആർത്തുചിരിച്ചു. എപ്പോഴോ അവൾ അമ്മേയെന്നു വിളിച്ചോ ? അറിയില്ല.  സ്വന്തം കുഞ്ഞുങ്ങളെക്കൂടി വെറുതെവിടാത്തവർക്ക്‌ മുൻപിൽ  അവളെക്കൂടി...  തീരുമാനിക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല, അവളുടെ ശുഷ്കിച്ച കഴുത്ത് തന്റെ കൈയിൽ ഒതുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
അതൊരു  തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല, തന്റെ കടമയായിരുന്നു കാത്തിരിക്കുന്ന ദുരിതക്കയത്തിൽ നിന്ന് അവളെ രക്ഷിക്കയെന്നത്. 

"കരുതികൂട്ടി സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും ഇല്ലായ്മ ചെയ്ത പ്രതി സ്ത്രീ എന്ന പദത്തിന് പോലും അർഹയല്ല. ആയതിനാൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷതന്നെ നൽകണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു."  വാദം പൂർത്തിയാക്കി പ്രോസിക്യൂട്ടർ സ്വന്തം ഇരിപ്പിടത്തിലെത്തി . 
"പ്രതിക്കെന്തെകിലും പറയാനുണ്ടോ?"
ജഡ്ജിയുടെ ചോദ്യം അവളെ വീണ്ടും കോടതിമുറിയിലേക്ക് തിരികെ എത്തിച്ചു.
"ഒരമ്മയെന്ന നിലയിൽ ഞാനെന്റെ കടമ ചയ്തു."
 അവളുടെ മുഖത്ത് വീണ്ടും പഴയ പുച്ഛഭാവം പ്രത്യക്ഷമായി. അവളെ അമ്പരപ്പോടെ ഒന്ന് നോക്കിയിട്ട് മോഹനവർമ്മ വിധി പ്രസ്താവിച്ചു.
"പ്രതി കുറ്റം ചെയ്തു എന്ന് സശയലേശമന്യേ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സ്വന്തം താല്പര്യങ്ങൾക്ക് തടസമായി നിന്ന ഭർത്താവിനെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിൽ തുടരുന്നത് തെറ്റായ സന്ദേശം പകരും . മാത്രമല്ല തന്റെ പ്രവർത്തിയിൽ യാതൊരുവിധ പശ്ചാത്തപവുമില്ലാത്ത പ്രതി സ്ത്രീ എന്ന പരിഗണന അർഹിക്കുന്നില്ല. ആയതുകൊണ്ട് പ്രതിയെ മരണംവരെ തൂക്കിലേറ്റാൻ ഈ കോടതി വിധിക്കുന്നു."
അയാൾ വീണ്ടുമൊരിക്കൽകൂടി അവളുടെ ജീവിതത്തിന്റെ വിധിന്യായത്തിൽ ഒപ്പുവെച്ചു. അവളാകട്ടെ അനിർവചനീയമായ ഒരുതരം ആത്മനിർവൃതിയോടെ തന്നെ കല്ലെറിയാൻ കാത്തുനിന്ന ജനക്കൂട്ടത്തിന് മുൻപിലേക്ക് കൈവിലങ്ങുകളുമായി ഇറങ്ങിച്ചെന്നു. സ്വന്തം കടമ നിറവേറ്റിയെന്ന അഭിമാനത്തോടെ...      

1 comment:

  1. കഷ്ടം !!!!വിധിയെന്നല്ലാതെ എന്ത്‌ പറയാൻ!!!!?!?!?!?!?!?

    ReplyDelete