Pages

Friday, November 4, 2016

കാഴ്ച

      'കാഴ്ചക്ക് ഒരു മങ്ങലുണ്ടോ?'

.എന്റെ കണ്ണിന്റെ കാര്യമായിരുന്നു എങ്കിലും  സംശയം എനിക്കായിരുന്നില്ല, എന്റെ ചുറ്റുമുള്ളവർക്കായിരുന്നു.അവരുടെ സംശയം ദൂരീകരിക്കാനായാണ് ഞാൻ കാഴ്ചപരിശോധിച്ചത്‌, കാരണം എനിക്കുറപ്പുണ്ടായിരുന്നു എന്റെ കണ്ണുകൾ കാണുന്നതാണ് സത്യമെന്ന്. പക്ഷെ  സംഭവിച്ചത് മറ്റൊന്നായിരുന്നു. എന്റെ കണ്ണുകൾക്ക് മുകളിൽ വലിയൊരു കണ്ണടവെച്ചുതന്നു ഡോക്ടർ. ചെവിക്കുപിന്നിലേക്ക് നീണ്ടിരിക്കുന്ന അതിന്റെ  നീളൻകാലുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി .ഇത്രനാൾ ഇതില്ലാതെ ഞാൻ എങ്ങനെ ജീവിച്ചു
എന്ന ഭാവമായിരുന്നു അപ്പോഴയാളുടെ മുഖത്ത്.

ഞാൻ കണ്ടതെല്ലാം തെളിഞ്ഞ കണ്ണടക്കുള്ളിലൂടെ ഒന്നുകൂടി നോക്കികണ്ടു. 'ശരിയാണ്'. ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. എനിക്കല്പം അകലെ നിന്ന പനിനീർ പൂക്കൾ, ഇന്നലെ ഞാനതിനെ കണ്ടപ്പോൾ അതിന്റെ വലിപ്പത്തെ കുറിച്ച്  അതിശയിച്ചിരുന്നു പക്ഷെ ഇപ്പോൾ മനസ്സിലായി, അതൊരുപൂവല്ല നാലുപൂക്കൾ ഒരുമിച്ചു വിരിഞ്ഞുനിൽക്കുന്നതാണ്.  അവതമ്മിലുള്ള വിടവ് എന്റെ കണ്ണുകൾ കണ്ടുപിടിച്ചില്ല പക്ഷെ എന്റെ കണ്ണട കണ്ടുപിടിച്ചു.

ദൂരെ മലനിരകൾ പച്ചയും നീലയുമെന്നു വേർതിരിച്ചറിയാനാവാതെ പരന്നു കിടക്കുകയായിരുന്നു ഇന്നലെവരെ, പക്ഷെ കടുത്ത പച്ചനിറം നേർത്ത് നേർത്ത്
മുകളിലേക്കുപോയി ആകാശവുമായി അതിരിടുന്നത് കണ്ണട എനിക്ക് കാണിച്ചുതന്നു. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു മതിൽ ഇന്നുമുന്നിൽ
ഉയർന്നുവന്നപോലെ.

 ആകാശത്തിലൂടെ പറന്നുപോവുന്ന പറവകളെ ഞാൻ നോക്കി, ഒരു പട്ടം പോലെ പറന്നുപൊക്കോണ്ടിരുന്ന അവറ്റകളെ എനിക്ക് വ്യക്തമായി കാണാം, വിടർത്തിയ ചിറകുകൾ, കാൽനകത്താൽ ഇറുക്കിപ്പിടിച്ചിരിക്കുന്ന അന്നത്തെ അതിന്റെ  ഇരയേയും ഞാൻ കണ്ടു.
'ഇതാവുമോ പ്രാപ്പിടിയൻ?'
ഇന്നലെ വരെ  എല്ലാ പക്ഷികളും എനിക്കൊരുപോലെയായിരുന്നു. അപ്പോൾ അവർ പറഞ്ഞത് ശരിയാണ് എന്റെ കാഴ്ചയ്ക്ക് തകരാറുണ്ടായിരുന്നു. നന്നായി. ഞാനത് കണ്ടുപിടിച്ചില്ല എങ്കിലും അവരതുകണ്ടുപിടിച്ചല്ലോ. ഇങ്ങനെ കുറച്ച് സുഹൃത്തുക്കളെ കിട്ടിയത് ഭാഗ്യം.

ഇത്രനാൾ കണ്ട കാഴ്ചകൾ എല്ലാം മങ്ങിയതായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ കണ്ണിനുമീതെ കണ്ണട സ്ഥിരമായി സ്ഥാനംപിടിക്കട്ടെ, ഇനിയൊന്നും അവ്യക്തമാവാതിരിക്കട്ടെ. വ്യക്തമായി എനിക്കവരുടെ മുഖം കാണണം. അതുകൊണ്ടുകൂടിയാണ് കണ്ണടധരിച്ചുകൊണ്ടവർക്കു മുൻപിലേക്ക്  പോയത്.

പക്ഷെ...

ഇന്നലെ വരെ ഞാൻ കണ്ട പുഞ്ചിരികൾ...

 അതെല്ലാം ചുണ്ടുകൾ കൊണ്ടുള്ള വെറും ഗോഷ്ടിമാത്രമായിരുന്നോ? വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചിരിക്കുന്ന പല്ലുകൾ ഞാൻ കണ്ടു.സൗഹൃദത്തിന്റെ മുഖംമൂടിക്കു പിന്നിൽ ശത്രുതയുടെ മുഖമൊളിച്ചിരിക്കുന്നതും കണ്ടു. അപ്പോൾ അതായിരുന്നു ഇത്രനാൾ ഞാൻ സത്യമെന്ന് കരുതിയ കാഴ്ചകൾ.

നിറഞ്ഞ കണ്ണുകളോടെ കണ്ണാടിക്കുമുന്പിൽ നിന്ന് ഞാനും ചിരിച്ചുനോക്കി. ഇപ്പോൾ എനിക്ക് വ്യക്തമായിക്കാണാം വക്രിച്ചുപിടിച്ചിരിക്കുന്ന ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന എന്റെതന്നെ പല്ലുകളെയും മുഖത്തോടുചേർത്തുകെട്ടിയിരിക്കുന്ന മുഖംമൂടിയുടെ അരികുകളെയും.

  അപ്പോൾ ഞാനും ? ...

തെളിഞ്ഞക്കണ്ണടച്ചിലിന്റെ ഭാരം മൂക്കിന് താങ്ങാവുന്നതേയുള്ളൂ, കാഴ്ചകളുടെ നിറം പക്ഷെ മനസ്സിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.
മങ്ങിയ കാഴ്ചകളെ അറിയാതെ തിരിച്ചുവിളിച്ചുപോയി    ഞാൻ.

1 comment:

  1. കണ്ടാലും കണ്ടില്ലേലും പ്രശ്നം!

    ReplyDelete