Pages

Tuesday, June 7, 2016

പ്രണയം സഫലമാവുമ്പോൾ

      


       ശിവാനി   കൊളുത്തി വെച്ച മെഴുകുതിരിനാളം അവർക്കിടയിലെ ഇരുട്ടിനെ മെല്ലെ അകറ്റി. തനിക്കപ്പുറമിരിക്കുന്ന അവളെ ആദ്യം കാണുന്ന പോലെ തോന്നി അയാൾക്ക്‌ . "നീ ഇന്നും വരുമെന്ന് ഞാൻ കരുതിയില്ല" .
അവൾ സമ്മാനിച്ച വെളുത്ത റോസാപ്പൂക്കളിൽ തെരുപ്പിടിപ്പിച്ചു കൊണ്ട്    ജോൺ പറഞ്ഞു. കാറ്റ് നിലാവെളിച്ചത്തിൽ  മായ്ച്ചും തെളിച്ചും വരയ്ക്കുന്ന  നിഴൽചിത്രങ്ങൾ നോക്കിയിരുന്ന അവൾ അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

 "ഞാൻ പലതവണ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന്."

"എന്നെ കാണാതിരിക്കാൻ നിനക്ക് പറ്റുമോ?"

 ചുണ്ടിലെ ചിരി മായാതെ തന്നെ അവൾ അവനോടു ചോദിച്ചു. അയാൾ അതിന് മറുപടി പറഞ്ഞില്ല.
 
   ശരിയാണ്, ഓരോ പകലുകളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇരുളിൻറെ കുടചൂടി തന്നെ കാണാൻ അവൾ എത്തുമെന്ന പ്രതീക്ഷ, അതാണ്‌ പുഴുക്കൾ നുരക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈ ലോകത്തിൽ തന്നെ പിടിച്ചുനിർത്തുന്നത്. 

"എന്നെ ഇനിയെങ്കിലും നിന്റെ കൂടെ വരാൻ അനുവദിച്ചുകൂടെ? " 

എല്ലാദിവസവും അവൾ അവനോടു ചോദിക്കുന്ന ചോദ്യം അന്നും ആവർത്തിച്ചു. വേണ്ട അങ്ങനെ ഒരുശാപം തനിക്കുപേറാൻ വയ്യ. "അല്ലെങ്കിൽ വേണ്ട " പതിവിനു വിപരീതമായി അവൾ തന്നെ ഉത്തരം പറഞ്ഞു.
"നിനക്ക് ഞാൻതന്ന അല്ല നീ എന്നോട് പിടിച്ചുവാങ്ങിയ വാക്ക്. അതാണെല്ലോ എല്ലാത്തിനും കാരണം. "
 
അവർക്കിടയിലെ മെഴുകുതിരിനാളം കാറ്റിനോട് പൊരുതി അല്പം കൂടി ആയുസുനീട്ടിയെടുത്തു.

"ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്നറിയാമോ?"  ദുർബലമായ തിരിനാളത്തിൽ കണ്ണുറപ്പിച്ചുകൊണ്ടാണ് ശിവാനി ചോദിച്ചത്.
ജോൺ മറുപടിയൊന്നും പറയാതെ അവളെ നോക്കി. " എല്ലാവരും ഉള്ളപ്പോൾ നമ്മൾ മാത്രം, ഞാൻ മാത്രമായി   പോവുന്നത്. മരണം അപ്പോൾ ഒരു രക്ഷപ്പെടലാണ്. ശരീരത്തിന്റെ ഭാരങ്ങൾ ഒരുമിച്ചിറക്കി വെച്ചുകൊണ്ടുള്ള ആത്മാവിന്റെ രക്ഷപ്പെടൽ. ഭൂമിയിൽ ബാക്കിവെക്കുന്നവർക്ക് ഒരുപക്ഷെ അത് മനസിലാവെണമെന്നില്ല ".  

അവസാന വാചകം തനിക്ക് നേരെയാണ്. ഭൂമിയിൽ ബാക്കിവെച്ചവൻ താനാണല്ലോ. നിലാവും മങ്ങിയ മെഴുകുതിരിവെട്ടവും ചേർന്ന മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖഭാവം ജോണിന് മനസ്സിലായില്ല. മെഴുകുതിരിനാളമാവട്ടെ അവരുടെ നിഴലുകളെയെങ്കിലും ഒരുമിപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അതിനെ സഹായിക്കനാണോ അതോ തടയാനാണോ കാറ്റ് തിരിനാളത്തെ വീണ്ടും വീണ്ടും ഉലച്ചു. തെല്ലുനേരത്തെ മൗനത്തിനുശേഷം ശിവാനി തുടർന്നു.  

"ഭാരങ്ങളെല്ലാം അഗ്നിയിലെരിഞ്ഞില്ലണ്ടാവുമ്പോൾ ആർക്കും അവകാശം സ്ഥാപിക്കാനില്ലാത്ത ആത്മാവാകും  ഞാനും. ജാതിയും തറവാടുമഹിമയും  എഴുതിയൊട്ടിച്ച ശരീരം അപ്പോൾ വെറും ചാരമാവും. എന്റെതെന്നോ, എനിക്കുവേണ്ടി അഗ്നിയെ വരിച്ച മാവിന്റെതെന്നോ തിരിച്ചറിയാനാകാത്ത ചാരം, അതിൽകുറച്ച്   മാലിന്യങ്ങൾ വഹിച്ചൊഴുകുന്ന ഏതെങ്കിലും പുഴയിലലിയും, ശേഷിച്ചത് വെറും ധൂളിയായി മണ്ണിലും വായുവിലും കലരും.
അതിനെവിടെയാകും ജാതിയും മതവും . അപ്പോൾ ഞാൻ നിന്നെ വിളിക്കും.നമുക്കൊരുമിച്ചു ഭാരങ്ങളെല്ലാം ഒഴിവാക്കി അപ്പൂപ്പൻതാടിപോലെ വെളുത്ത മേഘക്കീറിനിടയിലൂടെ  പറന്ന് പറന്ന് ദൂരേക്ക്‌ പോവണം." 

അവളുടെ കുഴിഞ്ഞ കണ്ണുകളിലെ തിളക്കം അയാളെ അമ്പരപ്പെടുത്തി. ഇവൾക്കെന്താണ് പറ്റിയത്.മരണം ഇവൾക്ക് പ്രിയ്യപ്പെട്ടതായിരിക്കുന്നുവോ ?

"ഭ്രാന്തിപ്പെണ്ണിന്റെ വെറും തോന്നലുകളായി തള്ളികളയണ്ട"

ഇത്തവണ അവൾ മനോഹരമായി പുഞ്ചിരിക്കുന്നത് ജോൺ അതിശയത്തോടെ നോക്കി. ഇവൾ തന്റെ മനസ്സുകൂടി വായിച്ചെടുക്കുന്നു.

"ഭ്രാന്താശുപത്രിയിലെ അടച്ചിട്ടമുറികളിൽ, സിരകളിലൂടെ അനുവാദം ചോദിക്കാതെ ഓരോതവണയും വൈദ്യുതി പ്രവഹിക്കുമ്പോൾ, മൊഴിയും മനസ്സും മരുന്നുകൾ കവർന്നെടുത്തപ്പോൾ ഞാൻ മനസ്സിലാക്കിയാതാണത്.ഇനി ഞാൻ പറയുന്നതെല്ലാം ഭ്രാന്തിയുടെ വെറും ജൽപ്പനങ്ങൾ മാത്രമാണെന്ന്."  
അവനൊന്നും പറയാനുണ്ടായിരുന്നില്ല. 

'എല്ലാത്തിനും കാരണം താൻ  തന്നെയാണ്. തനിക്കുവേണ്ടി കെട്ടിയാടുന്നതാണീ ഭ്രാന്തിവേഷം.   അവൾ പറയുന്നതും ശരിയാണ്. അവൾക്കുവേണ്ടി മാത്രമാണ് താൻ കാത്തിരിക്കുന്നത്. ഓരോ പുലരിയിലും രാത്രിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌. പകലിനെ ശപിച്ചു ഒന്നനങ്ങാൻ പോലും വയ്യാതെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. പകൽ കണ്ണടക്കുമ്പോൾ തടവറകൾ ഭേദിച്ച്,കാവൽക്കണ്ണുകളെ  കബളിപ്പിച്ച്  തനിക്കുവേണ്ടി മാത്രം അവൾ വരുമെന്നറിഞ്ഞുകൊണ്ടുള്ള  കാത്തിരിപ്പ് .അവൾ വന്നുകഴിഞ്ഞാൽ രാത്രിപുലരരുതെ എന്ന പ്രാർത്ഥന. എന്നിട്ടും അവളെ വിലക്കുന്നതെന്തിനാണ്? താൻ കാരണം അവൾ നശിക്കരുതെന്നതുകൊണ്ടാണോ? അറിയില്ല , പക്ഷെ അവളില്ലാതെ ...'

അയാൾ അവളുടെ നീലഞ്ഞരമ്പുകൾ തെളിഞ്ഞ മെല്ലിച്ച വലം കൈയിൽ വിരൽ ചേർത്തു. കൈത്തണ്ടയിലെ ചുവന്ന ചരടിൽ വിരൽ തടഞ്ഞപ്പോൾ അയാൾ ചോദ്യഭാവേന അവളെ നോക്കി.

 "ഇതോ, ഇത് ചോറ്റാനിക്കരയിൽ പൂജിച്ചതാ, ഈ നസ്രാണി ചെറുക്കന്റെ ബാധ ഒഴിഞ്ഞുപോവാൻ മുത്തശ്ശി കണ്ട വഴി. " 

ഇത്തവണ അവളുടെ കണ്ണുകളിൽ പഴയ കുസൃതി നിറയുന്നത് ജോൺ കണ്ടു. അയാൾ ആ ചരടിൽ മെല്ലെ തലോടി.  'പ്രണയത്തെ തകർക്കാൻ ദൈവത്തിന് കൈക്കൂലി. പക്ഷെ ദൈവം പ്രണയിക്കുന്നവരെ വേർപെടുത്തുമോ?'
നിലാവ് മെല്ലെ അസ്തമിക്കാൻ തുടങ്ങി. എന്തിനാണ് സമയം ഇത്രപെട്ടെന്നു പോകുന്നത്. അവൾ മെല്ലെ എണീറ്റു. അവളുടെ നീണ്ട നിഴൽ മെഴുകുതിരിവെളിച്ചത്തിൽ ഒതുങ്ങാൻ പ്രയാസപ്പെട്ടു.

"ഒരു സന്തോഷവാർത്തയുണ്ട്  ". അയാൾക്ക്‌ മനസ്സിലായില്ല. 

" ഇന്നലെയാണ് മെഡിക്കൽ റിപ്പോർട്ട്‌ വന്നത്.എന്റെ വേദന എന്റെ മാത്രമായതിനാൽ ആരും അറിയാതെ പോയി. ഇനിയാർക്കും ഒന്നും ചെയ്യനില്ല, മരണത്തിനല്ലാതെ. എന്നോട് കനിവ് തോന്നിയിട്ടാവാം ഞാൻ വിളിക്കാതെ തന്നെ അവൻ എന്നെ തേടി വന്നത്,ഏതു നിമിഷവും ഞാൻ അവനു സ്വന്തമാവാം."

അയാളുടെ മറുപടി കാക്കാതെ  നീണ്ടുവളർന്ന പോതപ്പുല്ലുകൽക്കിടയിലൂടെ അവൾ മുന്നോട്ട് നടന്നു. സെമിത്തേരിയുടെ കൂറ്റൻ ഗേറ്റ് കടക്കുമ്പോൾ അവൾ കൊളുത്തിവെച്ച മെഴുകുതിരി ഉരുകി തീരാറായിരുന്നു. ജോണിന് സമ്മാനിച്ച വെളുത്ത റോസാപ്പൂക്കൾ അരണ്ട വെളിച്ചത്തിൽ  വള്ളിച്ചെടികൾ പടർന്നു കയറിതുടങ്ങിയിരുന്ന കല്ലറക്ക് മുകളിലിരിക്കുന്നത് തിരിഞ്ഞുനോക്കിയപ്പോൾ അവൾ കണ്ടു. അണയാൻ ഒരുങ്ങിനിൽക്കുന്ന വെളിച്ചത്തിൽ മാർബിൾ കല്ലിൽ കൊത്തിയ പേര് അവൾക്ക് വ്യക്തമായിരുന്നു.
John  Kuruvila
Born on: 12/10/1988
Died on:25/05/2014