Pages

Friday, November 4, 2016

കാഴ്ച

      'കാഴ്ചക്ക് ഒരു മങ്ങലുണ്ടോ?'

.എന്റെ കണ്ണിന്റെ കാര്യമായിരുന്നു എങ്കിലും  സംശയം എനിക്കായിരുന്നില്ല, എന്റെ ചുറ്റുമുള്ളവർക്കായിരുന്നു.അവരുടെ സംശയം ദൂരീകരിക്കാനായാണ് ഞാൻ കാഴ്ചപരിശോധിച്ചത്‌, കാരണം എനിക്കുറപ്പുണ്ടായിരുന്നു എന്റെ കണ്ണുകൾ കാണുന്നതാണ് സത്യമെന്ന്. പക്ഷെ  സംഭവിച്ചത് മറ്റൊന്നായിരുന്നു. എന്റെ കണ്ണുകൾക്ക് മുകളിൽ വലിയൊരു കണ്ണടവെച്ചുതന്നു ഡോക്ടർ. ചെവിക്കുപിന്നിലേക്ക് നീണ്ടിരിക്കുന്ന അതിന്റെ  നീളൻകാലുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി .ഇത്രനാൾ ഇതില്ലാതെ ഞാൻ എങ്ങനെ ജീവിച്ചു
എന്ന ഭാവമായിരുന്നു അപ്പോഴയാളുടെ മുഖത്ത്.

ഞാൻ കണ്ടതെല്ലാം തെളിഞ്ഞ കണ്ണടക്കുള്ളിലൂടെ ഒന്നുകൂടി നോക്കികണ്ടു. 'ശരിയാണ്'. ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. എനിക്കല്പം അകലെ നിന്ന പനിനീർ പൂക്കൾ, ഇന്നലെ ഞാനതിനെ കണ്ടപ്പോൾ അതിന്റെ വലിപ്പത്തെ കുറിച്ച്  അതിശയിച്ചിരുന്നു പക്ഷെ ഇപ്പോൾ മനസ്സിലായി, അതൊരുപൂവല്ല നാലുപൂക്കൾ ഒരുമിച്ചു വിരിഞ്ഞുനിൽക്കുന്നതാണ്.  അവതമ്മിലുള്ള വിടവ് എന്റെ കണ്ണുകൾ കണ്ടുപിടിച്ചില്ല പക്ഷെ എന്റെ കണ്ണട കണ്ടുപിടിച്ചു.

ദൂരെ മലനിരകൾ പച്ചയും നീലയുമെന്നു വേർതിരിച്ചറിയാനാവാതെ പരന്നു കിടക്കുകയായിരുന്നു ഇന്നലെവരെ, പക്ഷെ കടുത്ത പച്ചനിറം നേർത്ത് നേർത്ത്
മുകളിലേക്കുപോയി ആകാശവുമായി അതിരിടുന്നത് കണ്ണട എനിക്ക് കാണിച്ചുതന്നു. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു മതിൽ ഇന്നുമുന്നിൽ
ഉയർന്നുവന്നപോലെ.

 ആകാശത്തിലൂടെ പറന്നുപോവുന്ന പറവകളെ ഞാൻ നോക്കി, ഒരു പട്ടം പോലെ പറന്നുപൊക്കോണ്ടിരുന്ന അവറ്റകളെ എനിക്ക് വ്യക്തമായി കാണാം, വിടർത്തിയ ചിറകുകൾ, കാൽനകത്താൽ ഇറുക്കിപ്പിടിച്ചിരിക്കുന്ന അന്നത്തെ അതിന്റെ  ഇരയേയും ഞാൻ കണ്ടു.
'ഇതാവുമോ പ്രാപ്പിടിയൻ?'
ഇന്നലെ വരെ  എല്ലാ പക്ഷികളും എനിക്കൊരുപോലെയായിരുന്നു. അപ്പോൾ അവർ പറഞ്ഞത് ശരിയാണ് എന്റെ കാഴ്ചയ്ക്ക് തകരാറുണ്ടായിരുന്നു. നന്നായി. ഞാനത് കണ്ടുപിടിച്ചില്ല എങ്കിലും അവരതുകണ്ടുപിടിച്ചല്ലോ. ഇങ്ങനെ കുറച്ച് സുഹൃത്തുക്കളെ കിട്ടിയത് ഭാഗ്യം.

ഇത്രനാൾ കണ്ട കാഴ്ചകൾ എല്ലാം മങ്ങിയതായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ കണ്ണിനുമീതെ കണ്ണട സ്ഥിരമായി സ്ഥാനംപിടിക്കട്ടെ, ഇനിയൊന്നും അവ്യക്തമാവാതിരിക്കട്ടെ. വ്യക്തമായി എനിക്കവരുടെ മുഖം കാണണം. അതുകൊണ്ടുകൂടിയാണ് കണ്ണടധരിച്ചുകൊണ്ടവർക്കു മുൻപിലേക്ക്  പോയത്.

പക്ഷെ...

ഇന്നലെ വരെ ഞാൻ കണ്ട പുഞ്ചിരികൾ...

 അതെല്ലാം ചുണ്ടുകൾ കൊണ്ടുള്ള വെറും ഗോഷ്ടിമാത്രമായിരുന്നോ? വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചിരിക്കുന്ന പല്ലുകൾ ഞാൻ കണ്ടു.സൗഹൃദത്തിന്റെ മുഖംമൂടിക്കു പിന്നിൽ ശത്രുതയുടെ മുഖമൊളിച്ചിരിക്കുന്നതും കണ്ടു. അപ്പോൾ അതായിരുന്നു ഇത്രനാൾ ഞാൻ സത്യമെന്ന് കരുതിയ കാഴ്ചകൾ.

നിറഞ്ഞ കണ്ണുകളോടെ കണ്ണാടിക്കുമുന്പിൽ നിന്ന് ഞാനും ചിരിച്ചുനോക്കി. ഇപ്പോൾ എനിക്ക് വ്യക്തമായിക്കാണാം വക്രിച്ചുപിടിച്ചിരിക്കുന്ന ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന എന്റെതന്നെ പല്ലുകളെയും മുഖത്തോടുചേർത്തുകെട്ടിയിരിക്കുന്ന മുഖംമൂടിയുടെ അരികുകളെയും.

  അപ്പോൾ ഞാനും ? ...

തെളിഞ്ഞക്കണ്ണടച്ചിലിന്റെ ഭാരം മൂക്കിന് താങ്ങാവുന്നതേയുള്ളൂ, കാഴ്ചകളുടെ നിറം പക്ഷെ മനസ്സിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.
മങ്ങിയ കാഴ്ചകളെ അറിയാതെ തിരിച്ചുവിളിച്ചുപോയി    ഞാൻ.

Monday, October 3, 2016

അമാവാസി പുലരുമ്പോൾ?



       നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. ഒരുകറുത്ത കരിമ്പടം വാരിപ്പുതച്ച്‌ കൊണ്ടയാൾ അങ്ങോട്ടേയ്ക്ക് വന്നു. കുറേ നാളായി ലക്ഷ്യമില്ലാതെ അലയുന്നു. തണുപ്പുകൊണ്ടോ മറ്റോ അയാൾ പുതപ്പ് തലയിലൂടെ മൂടി വഴിയരികിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ദ്രവിച്ച തൂണിൽ തല ചായ്ച്ചിരുന്നു. ഇപ്പോൾ നെറ്റിയിലേക്ക് അലക്ഷ്യമായി വീണുകിടക്കുന്ന അയാളുടെ നരച്ചമുടിയിഴകളും കണ്ണും മാത്രമേ പുതപ്പിനടയിലൂടെ കാണാനാകൂ. ഇരുൾമൂടിയ യാമത്തിൽ അയാൾക്ക്    കൂട്ട് ചീവീടുകളുടെ നിലക്കാത്ത നിലവിളിയായിരുന്നു. തളർന്ന കണ്ണുകളെ ഒന്നടയാൻ പോലും സമ്മതിക്കാതെ നിരന്തരം ശല്യപ്പെടുത്തുന്ന അവയോട് പക്ഷെ അയാൾക്ക് പരിഭവമൊന്നും തോന്നിയില്ല. എന്നാൽ ഇടയ്ക്കിടെ ഉയരുന്ന നായ്ക്കളുടെ ശബ്ദം അയാളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പാതിരാത്രിയിൽ , ഒറ്റക്കിരിക്കുമ്പോൾ ആർക്കാണ് അതിഷ്ടപ്പെടുക.

    അയാൾ പതിയെ എഴുന്നേറ്റു. ഒരേയിരിപ്പിരുന്നിട്ടാവാം ശരീരം നിവർത്താൻ അയാൾ പാടുപെട്ടു. അമാവാസിയാണ്, ആത്മാക്കൾ സ്വാതന്ത്രരാവുന്ന രാവ്.വീണ്ടും നായ്ക്കളുടെ ശബ്ദം, അയാൾ അലോസരപ്പെട്ടു തല കുടഞ്ഞു.ഒരുപക്ഷെ ഭയം തോന്നിയിട്ടാവുമോ?. ഒറ്റയ്ക്ക് വിജനമായ സ്ഥലത്ത്, അതും രാത്രിയിൽ ആർക്കാണ് ഭയം ഇല്ലാത്തത്.

                  "എന്തിനാണ് രാത്രിക്ക് ഇത്രയിരുട്ട്?. "

അയാൾ സ്വയം ചോദിച്ചു. "ചിന്തകൾ  കൈവിട്ടുപോയപ്പോൾ മനസ്സിനെ തിരികെ വിളിച്ചു. കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം അയാളുടെ ആത്മഗതത്തെ നിയന്ത്രിച്ചു. ഭയത്തോടെ ചെവിവട്ടംപിടിച്ചു,' ഉണ്ട് ശബ്ദം കേൾക്കുന്നുണ്ട്.  ഒരു കൊലുസിന്റെ ശബ്ദം പോലെ. അയാൾ വീണ്ടും ശ്രദ്ധിച്ചു. ചീവീടുകളുടെ ശബ്ദം. അപ്പോൾപിന്നെ തോന്നിയതാവുമോ? അല്ല അവറ്റയുടെ  കരച്ചിലിന് താളപ്പിഴകൾ ഉണ്ടാവാറില്ല, ഇത് മറ്റെന്തോ ആണ്. ഒന്ന് രണ്ടുതവണ അയാൾ പരിസരം നിരീക്ഷിച്ചു. ഒരു കിലുക്കം കേൾക്കുന്നുണ്ട്. കൊലുസിന്റെ മാത്രമല്ല, വളകൾ കിലുങ്ങുന്ന ശബ്ദം.

'ഇവിടെ ഇപ്പോൾ വളയും കൊലുസും അണിയുന്നത്?...

 ആത്മാക്കൾ വളയിടുമോ?
അവർ വരുമ്പോൾ കൊലുസിന്റെ ശബ്ദം കേൾക്കുമോ? ...  '

അയാൾ സംശയ നിവാരണത്തിനായി ഒന്ന് രണ്ടടി  വെച്ചിട്ട് സ്വന്തം പാദങ്ങളിലേക്കു നോക്കി. വീണ്ടും നിശബ്ദത... അപ്പോൾ ആത്മാവാകില്ല. തിരിഞ്ഞതും അയാൾ, അറിയാതെ പിന്നോട്ട് മാറിപ്പോയി. ജ്വലിക്കുന്ന കണ്ണുകളും അടുക്കിൽ നിന്ന്  വേർപെട്ട മുടിയിഴകളുമായി ഒരു സ്ത്രീ രൂപം, അയാളുടെ കരിനീലിച്ച കൺതടങ്ങൾക്കു   നടുവിലെ വിളറിയ വെളുപ്പിൽ പതിഞ്ഞു.

" ആരാ ?"

 അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഒരു ചിരികേട്ടു മറുപടിയായി. കുറെ നേരം നിലക്കാത്ത ചിരി.

"ആരാണെന്നാ ചോദിച്ചേ ?"

 ഇത്തവണ അയാളുടെ ശബ്ദത്തിൽ അസഹിഷ്ണുതയാണ് മുറ്റി  നിന്നത്. നിശബ്ദത ഇഷ്ടപ്പെടാതെ അവളുടെ ചിരിയുടെ പ്രതിധ്വനികൾ വീണ്ടും വീണ്ടും ഉയർന്ന്‌ ദുർബലരായവസാനിച്ചു.

"ഞാൻ ഒരാത്മാവാണ്.  അതല്ലേ നിനക്കറിയേണ്ടത് ."

"ആത്മാവോ ?"


അയാളുടെ ശബ്ദത്തിൽ എന്താണെന്ന് വേർതിരിച്ചറിയാനായില്ല.

"നീണ്ട രാത്രികളിൽ ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവൾ."
അവൾ അയാളുടെ നേരെ ചീറി. വിളറിയ നീലവെളിച്ചം കറുത്ത ഇരുട്ടിൽ ചെറുതായി കലർന്നു. അയാൾ കണ്ടു തന്റെ നേരെ പല്ലിളിച്ചു നിൽക്കുന്ന
പെൺകുട്ടിയെ.

"എന്തിനാ...  ഇവിടെ ?"

അയാൾ വീണ്ടും ചോദ്യമുന്നയിച്ചു.ഇത്തവണ അയാൾ നന്നായി ഭയപ്പെട്ട പോലെ തോന്നി.

"ഇവിടെയെത്തുന്ന ഓരോരുത്തരും എനിക്കുള്ളതാണ്. ഇന്ന് നീയും. "

"ഞാനോ?"

" നിങ്ങൾക്കെവിടെയും പോകാം, ഞങ്ങൾക്ക് പറ്റില്ല . നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷെ ഞങ്ങൾ ചെയ്യാൻ പാടില്ല,    കരഞ്ഞുപറഞ്ഞതാണ്  ഞാൻ,
ആരും കേട്ടില്ല  അവരെന്നെ കൊന്നു. ഇവിടെയിട്ട് രാത്രിയുടെ  മറവിൽ. അത്‌കൊണ്ട് ഇനിയവരാരും ജീവനോടെയുണ്ടാകാൻ പാടില്ല "

"അതിനു ഞാൻ എന്ത് ചെയ്തു ? "

 അയാൾ ഒന്നുരണ്ടടികൂടി പിന്നിലേക്ക് മാറി.

"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവളാണ് ഞാൻ.  എനിക്ക് മുൻപിൽ എല്ലാമനുഷ്യർക്കും ഒരുമുഖമാണ്. "

പറഞ്ഞതും അവൾ ഇരുകൈകളും വായുവിൽ നീട്ടികൊണ്ടയാൾക്കു നേരെ പാഞ്ഞടുത്തു. പിന്നോട്ടുമാറിയ അയാൾ വീണുപോയി. നിലത്തുനിന്നും
മുഖമുയർത്തുമ്പോഴേക്കും അവളുടെ പൊട്ടിച്ചിരി കേട്ടു, നിലക്കാത്ത ചിരി. ഇത്തവണ പക്ഷെ അവൾ മുഖം പൊത്തിച്ചിരിക്കുകയാണ്. അയാൾ
അവിശ്യാസത്തോടെയോ അത്ഭുതത്തോടെയോ അത് നോക്കികൊണ്ടിരുന്നു.

"സോറി അങ്കിൾ, ഞാൻ വെറുതെ തമാശക്ക് ... "   അവൾ കൈ അയാൾക്ക്  നേരെ നീട്ടി.അവളുടെ സഹായം സ്വീകരിക്കാതെ അനിഷ്ടത്തോടെയെന്നവണ്ണം അയാൾ  സ്വയം എണീറ്റു.

"നീ?..."

"എന്റെ പേര് ശീതൾ. ഞാൻ എന്റെ ഫ്രണ്ടിനെ കാത്തുനിൽക്കുകയാ. അപ്പോഴാ അങ്കിളിനെ കണ്ടേ, സോറി ഞാൻ വെറുതെ തമാശക്ക്.  "

"സാരമില്ല , ഒരു ഒളിച്ചോട്ടമാണല്ലേ ?"

"അതെ അങ്കിളിനെങ്ങനെ മനസ്സിലായി.?"

"ഇത്തരമൊരു  രാത്രിയിൽ ഒരുപെൺകുട്ടി തനിച്ചിറങ്ങിവരണമെങ്കിൽ കാരണം വേറൊന്നാവില്ലല്ലോ "

അവൾ ചെറിയൊരു ജാള്യത്തോടെ തല കുനിച്ചു.

"പക്ഷെ അതിനാത്മാവിനെ കൂട്ടുപിടിക്കണമായിരുന്നോ? " അയാൾ ശീതളിനോട് ചോദിച്ചു.

"ഞാൻ വെറുതെ... " ഒന്ന് പരുങ്ങിയിട്ടു തുടർന്നു. "അല്ലെങ്കിലും ഈ കാലത്ത് ആത്മാവെന്നും പ്രേതമെന്നും പറഞ്ഞാൽ ആരെങ്കിലും  വിശ്വസിക്കുമോ ?
വെറും തട്ടിപ്പല്ലേ. മനുഷ്യന് ജീവിക്കാൻ ഭൂമി മതിയാവുന്നില്ല, പിന്നല്ലേ ആത്മാക്കൾക്ക്.  "
"നിനക്ക് തെറ്റി, ആത്മാക്കൾക്ക് ഭൂമിയിൽ വിഹിതത്തിന്റെ ആവശ്യമില്ല, ശരീരമില്ലാത്തവർക്ക്‌ സ്ഥലത്തിന്റെ ആവശ്യമുണ്ടോ? നിനക്കറിയുമോ
ഗതികിട്ടാത്ത ആത്മാക്കൾ, അവരുടെ രാത്രിയാണിന്ന്. നീ പറഞ്ഞപോലെ പാതിവഴിക്കിട്ടുപോയ സഫലീകരിക്കാത്ത ആഗ്രഹങ്ങൾ മനസ്സിലിട്ട് അവർ
മടങ്ങിവരും.  "

പക്ഷെ അയാൾ അവളെ തിരുത്തി

"ആത്മാക്കൾക്ക് വേറെ പണിയില്ലേ,  അലഞ്ഞു തിരിഞ്ഞു നടക്കാൻ. ഈ ആത്മാവെന്നുള്ളതൊക്കെ വെറുതെയാ, സൈന്റിഫികലി ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലാ"

അവൾ പുഞ്ചിരിയോടെ അയാളെ നേരിട്ടു. പക്ഷെ അയാൾ വീണ്ടും തുടർന്നു.

"തമാശക്ക് പറഞ്ഞു തീർക്കാനുള്ള കാരണമല്ല ആത്മാക്കൾ. അവരുടെ വേദനയെന്തെന്നു നിനക്കറിയുമോ?. ഈ പ്രപഞ്ചാവസാനത്തോളം തീയായി
 എരിയാൻ  വിധിക്കപ്പെട്ടവർ. ആഗ്രഹങ്ങൾ ഓരോന്നായി വെറുപ്പിന്റെ തീച്ചൂളയിൽ കത്തിയമരുമ്പോൾ നിസ്സഹായരായി വെന്തുപോകുന്നവർ.
പകപോക്കാൻ കാലങ്ങളെണ്ണി കാത്തിരിക്കുന്നവർ. "

 ഒന്ന് നിർത്തിയിട്ട് അയാൾ അവളെ തന്നെ നോക്കി വീണ്ടും തുടർന്നു.

"ആരാണ് ഗതികിട്ടാതെ അലയുന്നതെന്ന് നിനക്കറിയാമോ?.  സ്വന്തം സുഖംതേടിയലയുമ്പോൾ മനുഷ്യർ കാണാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്.
അത്തരക്കാരുടെ ഓട്ടപ്പാച്ചിലിൽ സ്വയം ബലികൊടുക്കേണ്ടിവന്നവർ, വഴിയിലെ കല്ലുകൾ പോലെ ഒഴിവാക്കപ്പെട്ടവർ  ആരൊക്കെയോ തട്ടിപ്പറിച്ചെടുത്ത സ്വപ്നങ്ങളിൽ നിന്നും ഒളിച്ചോടിപ്പോന്നവർ , അതുമല്ലെങ്കിൽ പ്രതീക്ഷകളോട് പടവെട്ടി തോൽവി സമ്മതിച്ചവർ. ഒരിക്കൽ മനസ്സിൽ താലോലിച്ച ഓരോ സ്വപ്നവും പ്രതീക്ഷയും പ്രതികാരമായി മാറുമപ്പോൾ. 'പ്രതികാരത്തിന്റെ ഭാരം' അതൊഴിവാക്കുന്നതുവരെ ആത്മാക്കൾക്ക് മോചനമില്ല. "

"അങ്കിളിന്റെ സംസാരം കേട്ടാൽ തോന്നും നമ്മളെന്തോ ചെയ്തിട്ടാണ് ആത്മാക്കൾ ഇങ്ങനെ അലയുന്നതെന്ന്."

ശീതളിന്റെ ചോദ്യത്തിന് നേരെ അയാൾ പുറംതിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു . "ശരിയാണ്, നിങ്ങൾ മനുഷ്യരാണ്  ഞങ്ങളുടെ വേദനക്ക് കാരണം."

ഒരുനിമിഷം അവൾ ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു  . "അങ്കിളെന്താ പറഞ്ഞെ?  "

മറുഭാഗത്തുനിന്ന് ഒന്ന് രണ്ടു നിമിഷം മറുപടിയൊന്നുമുണ്ടായില്ല . ഇരുട്ടിൽ അയാളുടെ കറുത്ത കരിമ്പടം അലിഞ്ഞില്ലാതായതുപോലെ തോന്നി.

അതോടെ ചെറിയ പേടി അവളിൽ ആഴ്ന്നു.

"നിനക്ക് പേടി തോന്നുന്നുണ്ടോ?"

ഇത്തവണ അയാളുടെ ശബ്ദത്തിന് കനം വെച്ചപോലെ തോന്നി.

"എന്തിന്? " ഭയം മറച്ച്‌ അവൾ തുടർന്നു. "എന്റെ തമാശ ഇത്തിരി കടന്നുപോയി എന്നറിയാം, സോറി. ഇനി അതൊരു വിഷയമാക്കണ്ട. " അവൾ പേഴ്സിൽ നിന്നും  അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി. 

"അങ്കിൾ എന്തെങ്കിലും വാങ്ങി കഴിച്ചോളൂ."

"എന്റെ വിശപ്പടക്കാൻ ഇതുമതിയാവില്ല. "

ഒരു നിമിഷം.നിലക്കാത്ത ചിരി.പക്ഷെ ഇത്തവണ അതയാളായിരുന്നു . പറയാതെ എത്തിയ മിന്നൽപിണരിൽ അയാളുടെ രൂപം കണ്ട് അവൾ ഞെട്ടി.
കറുത്ത കരിമ്പടം താഴെ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന അയാളുടെ കാൽ പ്പാദത്തിങ്കലേക്കൂർന്നുവീണു. നരച്ച മുടിയിഴകൾ വീണു കിടന്ന
 നെറ്റിയിൽ വീതിയുള്ള മുറിപ്പാട്.
നെഞ്ചിലാഴ്ന്നിറങ്ങിയ കത്തി...ഇപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു അവിടെ നിന്നും.

ഒരു നിലവിളിയോടെ അവൾ താഴെ വീണു.

"എന്നെ ഒന്നും ചെയ്യരുതേ?"

വീണ്ടും അയാളുടെ ചിരികേട്ടു.

"ഞാൻ നിങ്ങൾക്ക് ഒരുദ്രോഹവും ചെയ്തിട്ടില്ലല്ലോ? എന്നെ ഉപദ്രവിക്കരുത്."

"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു പോകേണ്ടി വന്നതാണെനിക്ക്.എന്റെ മോൾക്ക് വേണ്ടി ഞാൻ കണ്ട സ്വപ്‌നങ്ങൾ എല്ലാം ഒറ്റ നിമിഷം കൊണ്ടവൻ ഇല്ലാതാക്കി.ഇപ്പോൾ അവനെ കാത്തുനിൽക്കുന്നത് നീയല്ല ഞാനാണ്.
അവനു വേണ്ടിയുള്ള എന്റെ കാത്തിരിപ്പിൽ നിനക്കും അതെ മുഖമാണ്.,  ഇനി നീയും എനിക്കുള്ളതാണ്."

അവളുടെ നിലവിളി ചീവീടുകളുടെ ശബ്ദത്തിൽ അലിഞ്ഞുപോയപോലെ തോന്നി. അയാളാകട്ടെ തന്റെ അടുത്ത ഇരക്കായി കാത്തിരുന്നു.
അമാവാസി പുലരാൻ ഇനിയും സമയമുണ്ട്...

Tuesday, June 7, 2016

പ്രണയം സഫലമാവുമ്പോൾ

      


       ശിവാനി   കൊളുത്തി വെച്ച മെഴുകുതിരിനാളം അവർക്കിടയിലെ ഇരുട്ടിനെ മെല്ലെ അകറ്റി. തനിക്കപ്പുറമിരിക്കുന്ന അവളെ ആദ്യം കാണുന്ന പോലെ തോന്നി അയാൾക്ക്‌ . "നീ ഇന്നും വരുമെന്ന് ഞാൻ കരുതിയില്ല" .
അവൾ സമ്മാനിച്ച വെളുത്ത റോസാപ്പൂക്കളിൽ തെരുപ്പിടിപ്പിച്ചു കൊണ്ട്    ജോൺ പറഞ്ഞു. കാറ്റ് നിലാവെളിച്ചത്തിൽ  മായ്ച്ചും തെളിച്ചും വരയ്ക്കുന്ന  നിഴൽചിത്രങ്ങൾ നോക്കിയിരുന്ന അവൾ അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

 "ഞാൻ പലതവണ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന്."

"എന്നെ കാണാതിരിക്കാൻ നിനക്ക് പറ്റുമോ?"

 ചുണ്ടിലെ ചിരി മായാതെ തന്നെ അവൾ അവനോടു ചോദിച്ചു. അയാൾ അതിന് മറുപടി പറഞ്ഞില്ല.
 
   ശരിയാണ്, ഓരോ പകലുകളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇരുളിൻറെ കുടചൂടി തന്നെ കാണാൻ അവൾ എത്തുമെന്ന പ്രതീക്ഷ, അതാണ്‌ പുഴുക്കൾ നുരക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈ ലോകത്തിൽ തന്നെ പിടിച്ചുനിർത്തുന്നത്. 

"എന്നെ ഇനിയെങ്കിലും നിന്റെ കൂടെ വരാൻ അനുവദിച്ചുകൂടെ? " 

എല്ലാദിവസവും അവൾ അവനോടു ചോദിക്കുന്ന ചോദ്യം അന്നും ആവർത്തിച്ചു. വേണ്ട അങ്ങനെ ഒരുശാപം തനിക്കുപേറാൻ വയ്യ. "അല്ലെങ്കിൽ വേണ്ട " പതിവിനു വിപരീതമായി അവൾ തന്നെ ഉത്തരം പറഞ്ഞു.
"നിനക്ക് ഞാൻതന്ന അല്ല നീ എന്നോട് പിടിച്ചുവാങ്ങിയ വാക്ക്. അതാണെല്ലോ എല്ലാത്തിനും കാരണം. "
 
അവർക്കിടയിലെ മെഴുകുതിരിനാളം കാറ്റിനോട് പൊരുതി അല്പം കൂടി ആയുസുനീട്ടിയെടുത്തു.

"ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്നറിയാമോ?"  ദുർബലമായ തിരിനാളത്തിൽ കണ്ണുറപ്പിച്ചുകൊണ്ടാണ് ശിവാനി ചോദിച്ചത്.
ജോൺ മറുപടിയൊന്നും പറയാതെ അവളെ നോക്കി. " എല്ലാവരും ഉള്ളപ്പോൾ നമ്മൾ മാത്രം, ഞാൻ മാത്രമായി   പോവുന്നത്. മരണം അപ്പോൾ ഒരു രക്ഷപ്പെടലാണ്. ശരീരത്തിന്റെ ഭാരങ്ങൾ ഒരുമിച്ചിറക്കി വെച്ചുകൊണ്ടുള്ള ആത്മാവിന്റെ രക്ഷപ്പെടൽ. ഭൂമിയിൽ ബാക്കിവെക്കുന്നവർക്ക് ഒരുപക്ഷെ അത് മനസിലാവെണമെന്നില്ല ".  

അവസാന വാചകം തനിക്ക് നേരെയാണ്. ഭൂമിയിൽ ബാക്കിവെച്ചവൻ താനാണല്ലോ. നിലാവും മങ്ങിയ മെഴുകുതിരിവെട്ടവും ചേർന്ന മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖഭാവം ജോണിന് മനസ്സിലായില്ല. മെഴുകുതിരിനാളമാവട്ടെ അവരുടെ നിഴലുകളെയെങ്കിലും ഒരുമിപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അതിനെ സഹായിക്കനാണോ അതോ തടയാനാണോ കാറ്റ് തിരിനാളത്തെ വീണ്ടും വീണ്ടും ഉലച്ചു. തെല്ലുനേരത്തെ മൗനത്തിനുശേഷം ശിവാനി തുടർന്നു.  

"ഭാരങ്ങളെല്ലാം അഗ്നിയിലെരിഞ്ഞില്ലണ്ടാവുമ്പോൾ ആർക്കും അവകാശം സ്ഥാപിക്കാനില്ലാത്ത ആത്മാവാകും  ഞാനും. ജാതിയും തറവാടുമഹിമയും  എഴുതിയൊട്ടിച്ച ശരീരം അപ്പോൾ വെറും ചാരമാവും. എന്റെതെന്നോ, എനിക്കുവേണ്ടി അഗ്നിയെ വരിച്ച മാവിന്റെതെന്നോ തിരിച്ചറിയാനാകാത്ത ചാരം, അതിൽകുറച്ച്   മാലിന്യങ്ങൾ വഹിച്ചൊഴുകുന്ന ഏതെങ്കിലും പുഴയിലലിയും, ശേഷിച്ചത് വെറും ധൂളിയായി മണ്ണിലും വായുവിലും കലരും.
അതിനെവിടെയാകും ജാതിയും മതവും . അപ്പോൾ ഞാൻ നിന്നെ വിളിക്കും.നമുക്കൊരുമിച്ചു ഭാരങ്ങളെല്ലാം ഒഴിവാക്കി അപ്പൂപ്പൻതാടിപോലെ വെളുത്ത മേഘക്കീറിനിടയിലൂടെ  പറന്ന് പറന്ന് ദൂരേക്ക്‌ പോവണം." 

അവളുടെ കുഴിഞ്ഞ കണ്ണുകളിലെ തിളക്കം അയാളെ അമ്പരപ്പെടുത്തി. ഇവൾക്കെന്താണ് പറ്റിയത്.മരണം ഇവൾക്ക് പ്രിയ്യപ്പെട്ടതായിരിക്കുന്നുവോ ?

"ഭ്രാന്തിപ്പെണ്ണിന്റെ വെറും തോന്നലുകളായി തള്ളികളയണ്ട"

ഇത്തവണ അവൾ മനോഹരമായി പുഞ്ചിരിക്കുന്നത് ജോൺ അതിശയത്തോടെ നോക്കി. ഇവൾ തന്റെ മനസ്സുകൂടി വായിച്ചെടുക്കുന്നു.

"ഭ്രാന്താശുപത്രിയിലെ അടച്ചിട്ടമുറികളിൽ, സിരകളിലൂടെ അനുവാദം ചോദിക്കാതെ ഓരോതവണയും വൈദ്യുതി പ്രവഹിക്കുമ്പോൾ, മൊഴിയും മനസ്സും മരുന്നുകൾ കവർന്നെടുത്തപ്പോൾ ഞാൻ മനസ്സിലാക്കിയാതാണത്.ഇനി ഞാൻ പറയുന്നതെല്ലാം ഭ്രാന്തിയുടെ വെറും ജൽപ്പനങ്ങൾ മാത്രമാണെന്ന്."  
അവനൊന്നും പറയാനുണ്ടായിരുന്നില്ല. 

'എല്ലാത്തിനും കാരണം താൻ  തന്നെയാണ്. തനിക്കുവേണ്ടി കെട്ടിയാടുന്നതാണീ ഭ്രാന്തിവേഷം.   അവൾ പറയുന്നതും ശരിയാണ്. അവൾക്കുവേണ്ടി മാത്രമാണ് താൻ കാത്തിരിക്കുന്നത്. ഓരോ പുലരിയിലും രാത്രിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌. പകലിനെ ശപിച്ചു ഒന്നനങ്ങാൻ പോലും വയ്യാതെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. പകൽ കണ്ണടക്കുമ്പോൾ തടവറകൾ ഭേദിച്ച്,കാവൽക്കണ്ണുകളെ  കബളിപ്പിച്ച്  തനിക്കുവേണ്ടി മാത്രം അവൾ വരുമെന്നറിഞ്ഞുകൊണ്ടുള്ള  കാത്തിരിപ്പ് .അവൾ വന്നുകഴിഞ്ഞാൽ രാത്രിപുലരരുതെ എന്ന പ്രാർത്ഥന. എന്നിട്ടും അവളെ വിലക്കുന്നതെന്തിനാണ്? താൻ കാരണം അവൾ നശിക്കരുതെന്നതുകൊണ്ടാണോ? അറിയില്ല , പക്ഷെ അവളില്ലാതെ ...'

അയാൾ അവളുടെ നീലഞ്ഞരമ്പുകൾ തെളിഞ്ഞ മെല്ലിച്ച വലം കൈയിൽ വിരൽ ചേർത്തു. കൈത്തണ്ടയിലെ ചുവന്ന ചരടിൽ വിരൽ തടഞ്ഞപ്പോൾ അയാൾ ചോദ്യഭാവേന അവളെ നോക്കി.

 "ഇതോ, ഇത് ചോറ്റാനിക്കരയിൽ പൂജിച്ചതാ, ഈ നസ്രാണി ചെറുക്കന്റെ ബാധ ഒഴിഞ്ഞുപോവാൻ മുത്തശ്ശി കണ്ട വഴി. " 

ഇത്തവണ അവളുടെ കണ്ണുകളിൽ പഴയ കുസൃതി നിറയുന്നത് ജോൺ കണ്ടു. അയാൾ ആ ചരടിൽ മെല്ലെ തലോടി.  'പ്രണയത്തെ തകർക്കാൻ ദൈവത്തിന് കൈക്കൂലി. പക്ഷെ ദൈവം പ്രണയിക്കുന്നവരെ വേർപെടുത്തുമോ?'
നിലാവ് മെല്ലെ അസ്തമിക്കാൻ തുടങ്ങി. എന്തിനാണ് സമയം ഇത്രപെട്ടെന്നു പോകുന്നത്. അവൾ മെല്ലെ എണീറ്റു. അവളുടെ നീണ്ട നിഴൽ മെഴുകുതിരിവെളിച്ചത്തിൽ ഒതുങ്ങാൻ പ്രയാസപ്പെട്ടു.

"ഒരു സന്തോഷവാർത്തയുണ്ട്  ". അയാൾക്ക്‌ മനസ്സിലായില്ല. 

" ഇന്നലെയാണ് മെഡിക്കൽ റിപ്പോർട്ട്‌ വന്നത്.എന്റെ വേദന എന്റെ മാത്രമായതിനാൽ ആരും അറിയാതെ പോയി. ഇനിയാർക്കും ഒന്നും ചെയ്യനില്ല, മരണത്തിനല്ലാതെ. എന്നോട് കനിവ് തോന്നിയിട്ടാവാം ഞാൻ വിളിക്കാതെ തന്നെ അവൻ എന്നെ തേടി വന്നത്,ഏതു നിമിഷവും ഞാൻ അവനു സ്വന്തമാവാം."

അയാളുടെ മറുപടി കാക്കാതെ  നീണ്ടുവളർന്ന പോതപ്പുല്ലുകൽക്കിടയിലൂടെ അവൾ മുന്നോട്ട് നടന്നു. സെമിത്തേരിയുടെ കൂറ്റൻ ഗേറ്റ് കടക്കുമ്പോൾ അവൾ കൊളുത്തിവെച്ച മെഴുകുതിരി ഉരുകി തീരാറായിരുന്നു. ജോണിന് സമ്മാനിച്ച വെളുത്ത റോസാപ്പൂക്കൾ അരണ്ട വെളിച്ചത്തിൽ  വള്ളിച്ചെടികൾ പടർന്നു കയറിതുടങ്ങിയിരുന്ന കല്ലറക്ക് മുകളിലിരിക്കുന്നത് തിരിഞ്ഞുനോക്കിയപ്പോൾ അവൾ കണ്ടു. അണയാൻ ഒരുങ്ങിനിൽക്കുന്ന വെളിച്ചത്തിൽ മാർബിൾ കല്ലിൽ കൊത്തിയ പേര് അവൾക്ക് വ്യക്തമായിരുന്നു.
John  Kuruvila
Born on: 12/10/1988
Died on:25/05/2014

Tuesday, April 12, 2016

ഇരുട്ടും നിഴലും

ഞാൻ ഇവിടെ എൻ നിഴലിനെ തിരയുന്നു.
 കാരണം ഞാൻ ഇരുട്ടിലാണ്.
 വെളിച്ചത്തിൽ എനിക്കുമുൻപേ നടന്ന ആരെയും ഞാൻ ഇരുട്ടിൽ കണ്ടില്ല. അതുവരെ എനിക്കു  പിന്നിൽ നടന്ന നിഴലോ? ,
പിന്നിൽ അവനെയും കണ്ടില്ല.
മുൻപിലൊ?
  എനിക്കു മുൻപിൽ നീണ്ടുകിടന്ന ഇരുട്ട് ,
 അതെൻറെ നിഴലായിരുന്നു .
 എനിക്കു മുന്നേ വെളിച്ചം തേടി എൻ നിഴൽ മുൻപേ  നടക്കുന്നു.
ഞാൻ പിന്നാലെയും.